Saturday, April 2, 2011

Proud to be an Indian..

വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ തുടങ്ങി കാരണം കഴിഞ്ഞ തവണ ഒരുപാട് പ്രതീക്ഷിച്ചു കയ്പ്പ് നീര്‍ കുടിച്ചവരായിരുന്നല്ലോ  നമ്മള്‍. ഓരോ വിജയങ്ങള്‍ കാണുമ്പോഴും അവ തുറന്നു കാട്ടിയ ദൌര്‍ബല്യങ്ങളും നമ്മള്‍ അറിഞ്ഞു . തപ്പിത്തടഞ്ഞു മുന്പോട്ടുപോയി ചെന്ന് നിന്നത് ശക്തരായ ആസ്ട്രേലിയയുടെ മുന്‍പില്‍ . ഇന്നത്തോടെ പ്രതീക്ഷകള്‍ എല്ലാം കഴിഞ്ഞു എന്ന മട്ടില്‍ കളികാണാന്‍ ഇരുന്നു . യുവിയുടെയും രൈനയുടെയും അത്ഭുതം കണ്ടു നമ്മള്‍ തരിച്ചിരുന്നു . പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടുത്ത മത്സരം യുദ്ധമായിരുന്നു . കളി മികവിനേക്കാള്‍   ആത്മധൈര്യം കൊണ്ട് നമ്മള്‍ അതിനെ നേരിട്ടു. സച്ചിന്‍ എന്ന മഹാ പ്രതിഭയ്ക്ക് പ്രാര്‍ത്ഥനകള്‍ കൊണ്ട് നമ്മള്‍ ജീവന്‍ നീട്ടിക്കൊടുത്തു വിജയ ശില്പ്പിയാക്കി .
പാകിസ്താന്റെ കണ്ണ് നീര്‍ ഇന്ത്യന്‍ മണ്ണില്‍ വീഴിച് നമ്മള്‍ ഫൈനലിലേക്ക് കുതിച്ചു . ഓരോ ഇന്ത്യനും മോഹിച്ചു തുടങ്ങി ലോക കിരീടം സ്വന്തമാക്കുന്ന നിമിഷത്തിനായി .

നിര്‍ണായകമായി കരുതിയ ട്ടോസ് നഷ്ടപ്പെട്ടുവെങ്കിലും ശ്രീലങ്കയുടെ ഇഴഞ്ഞുള്ള പോക്ക് കണ്ടു ആശ്വസിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ വിശ്വസ്തനായ സഹീറിനെപ്പോലും  വലിച്ചു കീറി അവര്‍ 274 എന്ന നല്ല്ലൊരു സ്കോര്‍ പടുത്തുയര്‍ത്തി ..

പിന്തുടര്‍ന്ന്  ജയിക്കുക ദുഷ്കരമായ ഫൈനലില്‍ ഈ വലിയ സ്കോര്‍ കണ്ടു നമ്മള്‍ വിഷമിച്ചിരുന്നു . പിന്നെ സേവാങ്ങിന്റെ തകര്പ്പനടികള്‍ക്കും സച്ചിന്റെ ക്ലാസ്സികിനും കാതോര്‍ത്തു . സേവാഗ് ചുവടുറപ്പിക്കനാകാതെ  വീണു  എങ്കിലും സച്ചിന്റെ മനോഹരമായ straight drive, ദൈവത്തിനു ഇന്നു നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല എന്ന മട്ടിലായിരുന്നു.. പെട്ടെന്ന് എന്തോ സംഭവിക്കുന്നു.. മലിംഗയുടെ മഞ്ഞ തലമുടി .. സച്ചിന്‍ പവലിയനിലേക്ക്. എല്ലാം അവസാനിക്കുകയാണോ എന്ന തോന്നല്‍ .

ദൈവം കൈ  വിട്ട കളി  രണ്ടു ചുണക്കുട്ടികള്‍ ചേര്‍ന്ന് തിരിച്ചു കൊണ്ടുവരുന്നതാണ് പിന്നെ കണ്ടത് . അപ്പോഴും ഒരു ലോക കപ്പു വിജയത്തിലേക്ക് നയിക്കാനുള്ള കരുത്ത് ഈ കുട്ടികള്‍ക്കുണ്ടോ എന്നു നമ്മള്‍ ഭയന്നു.
അഞ്ചാം നമ്പരില്‍ ധോണി ഇറങ്ങി തുഴഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഔട്ടായി യുവരാജ് ഇറങ്ങിയെങ്കില്‍ എന്നാശിച്ചു. പിന്നെ കണ്ടത് സ്വപ്നമോ മിഥ്യയോ ? മഹേന്ദ്ര സിംഗ് ധോണി എല്ലാ കറകളും കഴുകിക്കളയാന്‍ തിരഞ്ഞെടുത്തത് ലോകകപ്പ് ഫൈനല്‍ ആയിരുന്നുവെന്നു വിശ്വസിക്കാനാകാതെ നമ്മള്‍ ഇരുന്നു . ഇടയ്ക്കുവച്ചു ഗംഭീറിന്റെ സെഞ്ചുറി നഷ്ടം അല്പം വേദനയുണ്ടാക്കിയെങ്കിലും ആ ഗംഭീര ഇന്നിങ്ങ്സിനെ ഹൃദയം കൊണ്ട് വണങ്ങി .
വിശ്വസ്തനായ പോരാളി യുവി ധോനിയ്ക്കൊപ്പം ചേര്‍ന്നതോടെ മനസ്സില്‍ പൂത്തിരി കത്തിത്തുടങ്ങി .
ഒടുവില്‍ കുലശേഖരയുടെ രണ്ടാം പന്ത് ബൌണ്ടറി കടന്നപ്പോള്‍ ലോകം നിശ്ചലമായി ഇന്ത്യന്‍ ക്രിക്കെറ്റിനു മുന്‍പില്‍ ...



സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറിനുള്ള സമ്മാനം.. ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പിതാമഹന്‍ ഒരു വേള്‍ഡ് കപ്പിന്റെ മാധുര്യം നുണയാനാകാതെ  പടിയിറങ്ങി പോകരുത് എന്ന നിശ്ചയധാര്ട്യം .. ധോണിയും  കൂട്ടരും  ക്രിക്കെറ്റിന്റെ നെറുകയില്‍ പേരുകള്‍ എഴുതിച്ചേര്‍ത്തപ്പോള്‍   ആനന്ദിച്ചത് ഓരോ ഭാരതീയനുമായിരുന്നു ഒരിക്കല്‍ ഇന്ത്യയെ കരയിപ്പിച്ച സിംഹളക്കുട്ടികളെ കശാപ്പു ചെയ്ത ആനന്ദം .



.........വന്ദേ മാതരം.........